Friday, November 10, 2006

കുംഭ ഭരണി

നായത്തോട്‌ പാലക്കാട്ടുകാവ്‌ ദേവീ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ അശ്വതി, ഭരണി നാളുകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. അന്നത്തെ പ്രധാന പരിപാടികള്‍ കാവടിയും മുടിയേറ്റുമാണ്‌. മുടിയേറ്റ്‌ രാത്രി തുടങ്ങി നേരം വെളുക്കുവോളം നീണ്ടുനില്‍ക്കും.

ദാരുകനും കാളിയും തമ്മിലുള്ള പോരാണ്‌ മുടിയേറ്റിന്റെ പൊരുള്‍ കൂട്ടത്തില്‍ ഇവരെ തമ്മില്‍ വഴക്കടിപ്പിക്കാന്‍ പൂതംകുറ്റി എന്നൊരു കഥാപാത്രവുമുണ്ടാകും. പൂതംകുറ്റി മുടിയേറ്റിനിടക്ക്‌ കാണികളുടെ ഇടയിലേക്ക്‌ ഒാടിവന്ന് കുട്ടികളെ എടുത്തുകൊണ്ട്‌ പോയി പറമ്പിന്റെ മറ്റ്‌ ഏതെങ്കിലും മൂലക്ക്‌ വച്ചിട്ട്‌ പോകും. അതുകൊണ്ടുതന്നെ ഈ പൂതംകുറ്റിയെ പേടിച്ചിട്ട്‌ ഒറ്റ കുട്ടിപോലും മുടിയേറ്റ്‌ കാണാന്‍ താഴെ ഇരിക്കുകയില്ല, എല്ലാവരും ഒാടാന്‍ തയ്യാറായി നില്‍ക്കും.

വളരെ രസകരമായ ഈ മുടിയേറ്റ്‌ കാണുവാന്‍ നാട്ടിലെ ആബാലവൃ ദ്ധം ജനങ്ങളും പോകുമായിരുന്നു. ഒട്ടുമിക്ക ആളുകളും പോകുന്നത്‌ മുടിയേറ്റ്‌ കാണാനൊന്നുമായിരുന്നില്ല, മറിച്ച്‌ അവിടെ വരുന്ന ആളുകളെ കാണാനും അവരോട്‌ വിശേഷങ്ങള്‍ പറയാനുമായിരുന്നു. മുടിയേറ്റ്‌ കാണാന്‍ പോകുന്നവര്‍ കൈയില്‍ ഒരു പായയോ കുറച്ച്‌ പേപ്പറോ കരുതുമായിരുന്നു. നാട്ടുവിശേഷവും വീട്ടുവിശേഷവും പറഞ്ഞു ക്ഷീണിച്ചാല്‍ കിടന്ന് ഉറങ്ങാന്‍ വേണ്ടിയായിരുന്നു അത്‌.

അങ്ങനെ ആവര്‍ഷവും ഭരണിനാളിലെ മുടിയേറ്റ്‌ കാണാന്‍ ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി പോയി.

അങ്ങനെ കാളിയും ദാരുകനും തമ്മിലുള്ള യുദ്ധം മുറുകി. കാളി ദാരുകനെ ഒാടിച്ചുകൊണ്ട്‌ കാണികളുടെ ഇടയിലേക്ക്‌ വന്നു. ആ സമയത്ത്‌ ഏകദേശം 30-35 വയസ്സുള്ള ഒരാള്‍ ഒരു പായയും വിരിച്ച്‌ ദീപശിഖയും കൊണ്ട്‌ ഒാടുന്നവന്‍ ഓട്ടത്തിനിടക്ക്‌ ഉറങ്ങിപ്പോയാല്‍ എങ്ങനെ ഇരിക്കുമോ അതുപോലെ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. നടുക്ക്‌ വരവരച്ചിട്ട്‌ അതിന്റെ അപ്പുറവും ഇപ്പുറവും നിന്ന് വടം വലിക്കാന്‍ നില്‍ക്കുന്നവരേപ്പോലെ കാളിയും ദാരുകനും നല്ലൊരു നാളെയെ സ്വപ്നം കണ്ട്‌ കിടന്ന് ഉറങ്ങുന്ന ആ യുവാവിന്റെ ഇടവും വലവും നിന്ന് യുദ്ധം തുടങ്ങി.

അപ്പോഴേക്കും ഉറങ്ങുന്നയാളുടെ ചുറ്റിലും ഇരുന്നിരുന്നവരെല്ലാം തന്നെ ഒാടിമാറിയിരുന്നു. യുദ്ധം മുറുകിയപ്പോള്‍ കാളി ഡോള്‍ബീ ഡിജിറ്റല്‍നെ വെല്ലുന്ന രീതിയില്‍ യീീീീഹാഹാഹാ #!$^&#@#*&^ എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്‌ ദാരുകനെ ആഞ്ഞുവെട്ടി. തന്റെ ഉറക്കത്തിന്‌ തടസ്സം നേരിട്ടതിനാല്‍ കണ്ണ്‍ തുറന്ന യുവാവ്‌ ഈ രംഗം കാണുകയും ഒന്നും മനസ്സിലാവാതെ വീണ്ടും കണ്ണടക്കുകയും ചെയ്തു. കണ്ട കാഴ്ച ഒന്നുകൂടി റീ വൈന്റ്‌ അടിച്ച്‌ കണ്ടിട്ട്‌ , ജീവിച്ച്‌ കൊതി തീരാത്ത തന്നെ കൊണ്ടുപോകാന്‍ കാലന്‍ കാളിയുടെ രൂപത്തില്‍ കയറിനു പകരം വാളുംകൊണ്ട്‌ വന്നതാണോയെന്നോര്‍ത്ത്‌ നിലവിളിച്ചികൊണ്ട്‌ കിടന്നിടത്തുനിന്ന് എഴുന്നേറ്റ്‌ ഒാടി.

പോകുന്ന പോക്കില്‍ മുടിയേറ്റ്‌ കാണാന്‍ നിന്ന് രണ്ടു പേരേക്കൂടി തട്ടിയിടാന്‍ അയാള്‍ മറന്നില്ല.

5 Comments:

At 2:07 AM, Blogger കുട്ടേട്ടന്‍ : kuttettan said...

പുതിയ പോസ്റ്റ്‌ : കുംഭ ഭരണി

 
At 2:21 AM, Blogger സു | Su said...

ഹിഹിഹി. അത് നന്നായി. അയാള്‍ എണീറ്റ് പോയല്ലോ. ബോധക്കേടെങ്ങാന്‍ വന്നിരുന്നെങ്കിലോ?

 
At 2:29 AM, Blogger വിഷ്ണു പ്രസാദ് said...

ഭരണിസ്മരണ കലക്കി.ചിത്രം പ്രതീക്ഷിച്ചു.

 
At 6:24 AM, Blogger Kiranz..!! said...

പേടിച്ച് ഹൃദയം പൊട്ടി മരിക്കാഞ്ഞത് കാര്യമായി..:)

 
At 5:30 PM, Blogger ഉത്സവം : Ulsavam said...

ഹ ഹ കൊള്ളാം
പൂതം കുറ്റിയ്ക്ക് ഞങ്ങള്‍ പറയുന്നത് കൂളി എന്നാണ്‍.
കൂളിയുടെ പ്രകടനങ്ങള്‍ രസകരമാണ്‍. പ്രായവ്യത്യാസമില്ലാതെ ആരെയും പ്രത്യേകിച്ച് ആണുങ്ങളെ എടുത്തു കൊണ്ട് പോയി പാലൂട്ടി, കുളിപ്പിച്ച് , തൊട്ടിലാട്ടി ഉറക്കുന്നതും കാളിയുടെ അടുത്ത് കളിപറയാന്‍ ചെല്ലുമ്പോള്‍ കൂളിയെ കാളി പേടിപ്പിച്ച് ഓടിയ്ക്കുന്നതും ഒക്കെ രസമാണ്‍. കൂളിയെ പേടിച്ച് ഞാനും ഒരിക്കലും ഇരുന്ന് മുടിയേറ്റ് കണ്ടിട്ടില്ല.

 

Post a Comment

<< Home